International
കയ്റോ: അൽ-ഫാഷിർ നഗരം വിമത സായുധ സംഘമായ ആർഎസ്എഫ് പിടിച്ചെടുത്തതോടെ യുഎൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം ചേരാൻ തീരുമാനു. നവംബർ 14 വ്യാഴാഴ്ച അടിയന്തര യോഗം ചേരുമെന്ന് അധികൃതർ വ്യക്തമാക്കി.
അൽ-ഫാഷിർ നഗരത്തിൽ മാത്രം നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഡാർഫറിലെ സുഡാൻ സൈന്യത്തിന്റെ അവസാനത്തെ താവളമായിരുന്നു അൽ-ഫാഷിർ നഗരത്തിലേത്. റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് സൈനിക കേന്ദ്രം പിടിച്ചെടുത്തത് രണ്ടര വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിലെ നിർണായക സംഭവമായി മാറി.
ബ്രിട്ടൻ, അയർലൻഡ്, ജർമ്മനി, നെതർലാൻഡ്സ്, നോർവേ എന്നീ രാജ്യങ്ങൾ ചേർന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ 50ലധികം രാജ്യങ്ങളാണ് പിന്തുണച്ചത്. സാധാരണക്കാരുൾപ്പെടെ ഒട്ടേറെ പേർ രാജ്യത്ത് കൊല്ലപ്പെട്ടിരിക്കാമെന്നും യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിൽ ഓഫീസ് അറിയിച്ചു.
District News
മലപ്പുറം : മേലധികാരികൾ തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവരോട് ഫ്യൂഡൽ മനോഭാവത്തിന് പകരം മനുഷ്യനാണെന്ന ബോധ്യത്തോടെ മനുഷ്യാവകാശം സംരക്ഷിക്കുന്ന തരത്തിൽ പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചെറിയമുണ്ടം ഗവണ്മെന്റ് ഐടിഐ പ്രിൻസിപ്പലിനെതിരായ കേസിന്റെ ഉത്തരവിലാണ് കമ്മീഷന്റെ നിരീക്ഷണം.
ചെറിയമുണ്ടം ഐടിഐയിൽ നിന്ന് സ്ഥലം മാറ്റിയ പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ട്രെയിനിംഗ് ഡയറക്ടർ കർശനവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
മുൻ പ്രിൻസിപ്പൽ തന്റെ രക്ഷിതാക്കളെ അപമാനിച്ച് പരസ്യമായി സംസാരിച്ചുവെന്ന് ആരോപിച്ച് ജീവനക്കാരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രിൻസിപ്പലിന്റെ നടപടി പരാതിക്കാരന്റെ അഭിമാനക്ഷതത്തിനും മാനസിക പീഡനത്തിനും കാരണമായെന്നും അതിലൂടെ അന്തസോടെ ജോലി ചെയ്യാനുള്ള മനുഷ്യാവകാശം ലംഘിക്കപ്പെട്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സഹപ്രവർത്തകരെ വികാരവും വിചാരവുമുള്ള മനുഷ്യരായി പരിഗണിക്കാനുള്ള സന്നദ്ധത പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ലെന്ന് വ്യവസായിക പരിശീലന വകുപ്പ് ട്രെയിനിംഗ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിന്ന് സ്പഷ്ടമാകുന്നുണ്ട്.
ജീവനക്കാരോട് മേലുദ്യോഗസ്ഥൻ മനുഷ്യത്വത്തോടെ പെരുമാറണമെന്നാണ് ഭരണഘടനയും മനുഷ്യാവകാശ സംരക്ഷണനിയമങ്ങളും നിർദേശിക്കുന്നതെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ഇത്തരം പരാതികളിൽ വകുപ്പ് മേധാവികൾ യഥാസമയം നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ പരാതിക്കാർക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കേണ്ടി വരില്ലായിരുന്നു. എതിർകക്ഷിയായ പ്രിൻസിപ്പലിനെതിരെ വകുപ്പുതല ശിക്ഷണ നടപടികൾ ഇതിനകം സ്വീകരിച്ച സാഹചര്യത്തിൽ പരാതിയിൽ കമ്മീഷൻ തുടർനടപടികൾ നിർദേശിച്ചില്ല. ഉത്തരവ് വ്യാവസായിക പരിശീലന വകുപ്പ് ട്രെയിനിംഗ് ഡയറക്ടർക്ക് അയച്ചു.